Quote for the day!

ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തു-
ന്തുന്തുന്തുന്തുന്തുന്തുന്താളെയുന്തു്

(According to legend, the very first couplet in
മഞ്ജരി inspired by which കൃഷ്ണഗാഥ was written.)

Sunday, January 1, 2017

സിനിമാപ്പാട്ടും അലങ്കാരങ്ങളും

അടുത്തെയിടെ ഇറങ്ങിയ "കട്ടപ്പനയിലെ ഋത്വിക് റോഷൻ" എന്ന ചലച്ചിത്രത്തിലെ രസകരമായ ഒരു പാട്ടിന്റെ പല്ലവിയാണു താഴെ കൊടുത്തിരിക്കുന്നത്.
കണ്ടില്ലേ കർപ്പൂര പന്തലില്
ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂര പന്തലില്
പുഞ്ചിരിച്ച് പുത്തനൊളിപരത്തി
അഞ്ജനവും കസ്തൂരിയും നിരത്തി
ചമയിച്ചു നല്ല ചന്തം വരുത്തി
വെള്ളയും കരിമ്പടവും വിരുത്തി
പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി
വന്ന ജനം എല്ലാരും ചൊല്ലുന്നു
മണ്ണിലില്ലിങ്ങനെ ചേലുള്ള മറ്റൊരുത്തി

ഈ പാട്ടിനെ  ആസ്വാദകരമാക്കാൻ സഹായിക്കുന്ന അലങ്കാരങ്ങൾ ഏതെല്ലാമാണെന്നു നോക്കാം.

ഏറ്റവും മുന്തിനിൽക്കുന്നതു അന്ത്യപ്രാസം തന്നെ. പെണ്ണൊരുത്തി, ഒളി പരത്തി, നിരത്തി, വരുത്തി, വിരുത്തി, കൊണ്ടിരുത്തി, മറ്റൊരുത്തി എന്നവസാനിക്കുന്ന വരികളിലെല്ലാം അന്ത്യപ്രാസമുണ്ട്.

അല്പം കു‌ടി സൂക്ഷിച്ചു നോക്കിയാൽ, അന്ത്യപ്രാസം കൂടാതെ വേറെയും അലങ്കാരങ്ങൾ ഈ പാട്ടിലുണ്ട് എന്ന് കാണാം.

രണ്ടാം വരിയിൽ മണവാട്ടിയെ ചെമ്പകപ്പൂവിനോട് ഉപമിച്ചിരിക്കുന്നു.
ഒന്നിനൊന്നോടു സാദൃശ്യം
ചൊന്നാലുപമായാമത് 
"കുമ്പിടും" എന്നത് "പോലെ" എന്നപോലെ ഉപമാവാചകം തന്നെ.

ഇതിനു ശേഷം "പുഞ്ചിരിച്ചു പുത്തനൊളി പരത്തി" എന്നു പറയുന്നതും ഉപമതന്നെ. ചന്ദ്രനെപ്പോലെ എന്നോ മറ്റോ ഉപമാനം പറയാത്തതിനാലും പോലെ എന്ന ഉപമാവാചകമില്ലാത്തതിനാലും ലുപ്‌തോപമ.

അവസാനത്തെ രണ്ടു വരികളിൽ അതിശയോക്തിയും ഉണ്ടെന്നത് സ്പഷ്ടം.

ഇവയല്ലാതെ വേറെ ഏതെങ്കിലും അലങ്കാരം നിങ്ങൾക്കു കണ്ടുപിടിക്കാമോ?


No comments: